Thursday, 30 June 2016

പ്രതിഫലനം
==========
പുൽനാമ്പിൻ തുമ്പിലും

പൂവിന്നിതളിലും
ഇറ്റുവീഴാനൊരുങ്ങും
മഞ്ഞിൻ കണങ്ങളേ
ഇത്തിരിപോന്ന നിങ്ങളിൽ
കാണുമാ ചുറ്റുവട്ടത്തിൻ
സൗന്ദര്യമെന്നപോൽ
അല്പമാത്രമായുള്ളൊരീ നമ്മളിൽ
പ്രതിഫലിച്ചീടട്ടെ
പ്രപഞ്ചത്തിൻ നേർപടങ്ങൾ  
പകർപ്പുകൾ
=========
നിമിഷങ്ങൾ പകലുകൾ‌ രാത്രികളെല്ലാം
നിത്യം പകിട കളിക്കുന്നു
ഋതുക്കളും സ്പന്ദന താളക്രമങ്ങളും
കാലമൊരുക്കുന്നു
ആരെയുമിവിടെ ആരും കാത്തുനിൽക്കുന്നില്ല.

സൗരയൂധത്തിലെ അണുമാത്രമായ്
സൂര്യ നക്ഷത്രങ്ങൾ സാക്ഷിയായ് നിൽക്കവേ.
വാക്കിനാൽ അറിവിനാൽ
കോലങ്ങളെഴുതുമ്പോൾ
കാലമോ കർമ്മമോ മായ്ചെഴുതട്ടെ
എങ്കിലും നാം പകർന്നെഴുതിയ 
ചിത്രങ്ങളെത്രയോ മനങ്ങളിൽ‌
ഒരു നിഴൽരൂപമായെങ്കിലും
വരും കാലങ്ങളിൽ പതിയാതിരിക്കില്ല. 

Saturday, 11 August 2012









ആദ്യാക്ഷരംകുറിക്കുമ്പോൾ
========================

ആദ്യാക്ഷരം നാവിൽ കുറിക്കുന്ന
വിജയദശമി നാളിനുമെത്രയോ മുമ്പേ
പഞ്ചേദ്രിയങ്ങളിലൂടൂർന്നിറങി അറിവിൻ
നിലാവു പടർന്നതല്ലെ
മുദ്രകളിലൂടെ പിന്നെ മോഴികളിലൂടെ
അടർന്നുവീണു രമിച്ചു ചേർന്നൊരാ
അറിവിൻ രസം പകർന്നൊഴുകാൻ
അക്ഷരങ്ങൾ താനേ വന്നു പിറന്നതാകാം.
അനുഭവ രസങ്ങൾ തമ്മിൽ രമിച്ചു
പിറവിയെടുക്കാൻ ചില നേരങ്ങളിൽ
വാക്കുകൾ പോലും അശക്തയാവുമ്പോൾ
അംഗോപാംഗംങ്ങളിലൂടെ മധുരമായൊഴുകുന്ന
സംവേദനങ്ങളതി മധുരമായ്മാറിടുന്നു.
അറിവിനു സാക്ഷിയായ്അക്ഷരം പിറക്കുമ്പോൾ
നാവിനു കൂട്ടായ്വാക്കുകൾ പിറക്കുന്നു.
അക്ഷര ശുദ്ധി തെല്ലും ചോരാതെ
നന്മതൻതൂമണം വാരിയണിഞാ-
കുഞു മനസുകൾ പുളകമണിയട്ടെ........
തിന്മയെ തോൽപ്പിക്കയല്ലവേണ്ടു
തിന്മയെ കണ്ടു മറന്നീടുക നാം
നന്മയിതു താനേ വളർന്നിടും നിശ്ചയം.
നാവിൽ പകർന്നെഴുതിയ അക്ഷരങ്ങൾ
ഹൃദയാന്തരങ്ങളിൽ തപസായിരുന്ന്
നാളയുടെ പുണ്യമായ്ജനിച്ചിടട്ടെ.